മൊഴിമുത്ത് :
- 'വൃക്ഷം നട്ടുപിടിപ്പിച്ചവൻ ആരോ അവന്റെ ആ (നട്ടുപിടിപ്പിക്കപ്പെട്ട) വൃക്ഷത്തിൽ നിന്ന് മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടികളിൽ മറ്റു വല്ലവയും ഭക്ഷിക്കുന്നത് അവനൊരു ധർമ്മം മാത്രമായിരിക്കും' (അബൂ ഹുറൈറ (റ) വിൽ നിന്ന് ഇമാം അഹമദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് )
‘വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക് ആ നട്ടുണ്ടാക്കിയതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ പരിമാണം കണക്കിൽ അല്ലാഹു പ്രതിഫലം നൽകുക തന്നെ ചെയ്യും’. ( അബീ അയ്യൂബ് (റ) വിൽ നിന്ന് ഇമാം അഹമ്മദ് (റ) നിവേദനം ചെയ്ത ഹദീസ്)
കൃഷിക്കാർ നട്ടുപിടിപ്പിച്ചുണ്ടാക്കുന്നവ ആ കൃഷിക്കാരനോ അല്ലെങ്കിൽ മറ്റ് ആർക്കെങ്കിലുമോ ഫലം ചെയ്യുമെന്നും അത് ആ കൃഷിക്കാരന് ഒരു ധർമ്മം ചെയ്തതിന്റെ തുല്യാമായി പരിഗണിക്കുമെന്നും ആദ്യ ഹദീസ് വ്യക്തമാക്കുന്നു. മനുഷ്യനെന്നല്ല മറ്റ് ഏത് ജീവികളോ ആവട്ടെ ആ നട്ടു പിടിപ്പിക്കപ്പെട്ടതിന്റെ ഫലം ഉപയോഗിക്കുന്നതും കൃഷിക്കാരന് നന്മയായി ഭവിക്കുമെന്നും അതിനാൽ കൃഷിചെയ്യുന്ന കൃഷിക്കാരൻ വിജയികളുടെ കൂട്ടത്തിലാവുകയും ചെയ്യുമെന്ന് പ്രത്യുത ഹദീസ് വ്യക്തമാക്കുന്നു.
രണ്ടാമത് ഹദീസിൽ കുറച്ച് കൂടി വിശാലമായ അർത്ഥത്തിൽ 'വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക് ' എന്നതിലൂടെ ഏതൊരു മനുഷ്യനും (അവന്റെ വിശ്വസമോ മതമോ വിത്യാസമില്ലാതെ ) ഗുണം /അനുഗ്രഹം , അഥവാ ഒരു ഫലവൃക്ഷം നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുമെന്ന് മനസ്സിലാക്കാം
കുറിപ്പ് :
ഏത് തരം കൃഷിയായാലും അത് തനിക്കും, അല്ലെങ്കിൽ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിനും ഭൂമിക്ക് തന്നെയും നന്മ വിതക്കുന്നതായ ഒരു ധർമ്മമാണെന്ന് പ്രവാചകർ നമ്മെ പഠിപ്പിക്കുന്നു. എന്ന് മാത്രമല്ല അങ്ങിനെ സമൂഹത്തിനും ഭൂമിക്കും നന്മ ചെയ്യുന്നവർക്ക് നാളെ ജഗന്നിയന്താവായ അല്ലാഹുവിൽ നിന്നുള്ള അർഹമായ പ്രതിഫലം വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു. കാർഷിക വൃത്തിയിലേർപ്പെടുന്ന കർഷകന്റെ മഹത്വമാണിതിലൂടെ വെളിവാക്കപ്പെടുന്നത്. വലിയ തോതിലുള്ള കൃഷി ചെയ്യുന്നവർക്ക് മാത്രമല്ല. കേവലം ഒരു വൃക്ഷമോ മറ്റോ വെച്ച് പിടിക്കുന്നവർക്കും ആ മരത്തിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങൾക്കനുസരിച്ച് അത് ഉപയോഗിക്കുന്ന മനുഷ്യർക്കും മറ്റ് ജീവ ജാലങ്ങൾക്കും ഉപയോഗപ്പെടുന്നതനുസരിച്ച് അതിനു കാരണക്കാരനായ ആ മനുഷ്യന് പ്രതിഫലം നൽകപ്പെടും അത് ജാതി-മത വിത്യാസമില്ലാതെ മനുഷ്യൻ എന്ന ഒരൊറ്റ പരിഗണന വെച്ചാണീ ഹദീസിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നത് എന്നത് പ്രത്യേകം നാം വിചിന്തനം ചെയ്യേണ്ടതുണ്ട്.
ലോകത്തിന്റെ സംതുലിതാവസ്ഥ നില നിർത്തുന്നതിൽ മാമലകൾക്കും കാടുകൾക്കും എന്ന പോലെ വയലേലകൾക്കും ഫലങ്ങൾ തിങ്ങി നിറഞ്ഞ് കണ്ണിനും കരളിനും കുളിരു പകർന്നിരുന്ന മറ്റ് വിളകൾക്കും ഉണ്ടെന്ന സത്യം നമുക്ക് അറിയാമെങ്കിലും നാടോടുമ്പോൾ നടുവേ അല്ല മുന്നേ തന്നെ ഓടണമെന്ന അധികാര വർഗത്തിന്റെയും അവർക്കൊത്ത പ്രജകളുടെയും ആർത്തിയും, ആഗോളവത്കരണത്തിന്റെയും കമ്പോളവവത്കരണത്തിന്റെയും വഴികളിലൂടെ നമ്മെ ഗ്രസിച്ചിരിക്കുന്ന ബോഗസംസ്കാരവും, നമ്മുടെ പെറ്റമ്മയെ മറന്നുള്ള കൈവിട്ട കളികളിലേർപ്പെട്ടതിന്റെ ഫലമായി നമ്മുടെയൊക്കെ മനസ്സു പോലെ തന്നെ മണ്ണും മരവിച്ച അവസ്ഥയിലായിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്ന് അണുകുടുംബങ്ങളിലേക്കുള്ള കൂടുമാറ്റത്തിലൂടെ ഭൂമി തുണ്ടു തുണ്ടായി വെട്ടിമുറിക്കപ്പെട്ടപ്പോൾ വേരറുത്ത് മാറ്റപ്പെട്ടത് നമ്മെ ഊട്ടിയിരുന്ന ഫലം കായ്ക്കുന്ന വരിക്ക പ്ലാവും മൂവാണ്ടൻ മാവും ,പയറും കൂർക്കയും ,കപ്പയും ,വാഴയും, ചേമ്പും വിളഞ്ഞിരുന്ന തറവാടിന്റെ പിന്നാമ്പുറങ്ങളും കൂടിയായിരുന്നു.
അമ്മിയിൽ വെച്ച് അമ്മ സ്നേഹം കൂട്ടി അരച്ച് തന്നിരുന്ന ചമ്മന്തി വരെ നമുക്ക് പ്ലാസ്റ്റിക് പാക്കറ്റുകളിൽ ലഭ്യമായതിലൂടെ, ആ പ്ലാസ്സ്റ്റിക് കൂമ്പാരങ്ങൾ നാം നമ്മുടെ പെറ്റമ്മയുടെ വയറിലേക്ക് കുത്തിനിറച്ച് അവൾക്ക് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി. ശ്വസം മുട്ടി മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക് കവി *ചരമ ഗീതം രചിച്ചു. നമ്മളത് ഈണത്തിൽ പാടി. കവിയെ വാഴ്ത്തി. പക്ഷെ ഹൃദയത്തിൽ ഏറ്റ് വാങ്ങിയില്ലെന്ന് മാത്രം.
നമ്മുടെ നാട്ടിൽ നമ്മൾ ഉത്പാദിപ്പിച്ച് കൊണ്ടിരുന്നത് നിർത്തി, കർഷകരെ സഹായിക്കേണ്ടവർ അവരെ ചൂഷണം ചെയ്ത് തടിച്ച് കൊഴുത്തു, വയലേലകൾ മണ്ണിട്ട് നികത്തി , കോൺക്രീറ്റ് കാടുകൾ തിർത്തു. അവിടെ അയൽ നാടുകളിൽ നിന്ന് പ്ലാസ്റ്റിക് കവറുകളിൽ വിഷം നിറച്ചത് വലിയ തുക കൊടുത്ത് വരുത്തി ദുരഭിമാനം കൊണ്ടു. ദുരന്തം അടുത്ത തലമുറ അനുഭവിക്കാനുള്ളതാണെന്ന് കണക്ക് കൂട്ടിയവർക്ക് തെറ്റു പറ്റിയിരിക്കുന്നു. മനുഷ്യൻ അവന്റെ കരങ്ങളാൽ പ്രവൃത്തിച്ചതിന്റെ ഫലം തേടിയെത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും കാരണങ്ങളിലേക്ക് ചിന്ത തിരിക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടാൻ വിഫലശ്രമം നടത്തുന്നു നാം.
പലവിധ കരാറുകൾ തീർത്ത കാണാചരടിൽ നമ്മുടെ ഉത്പന്നങ്ങൾക്ക് നമുക്ക് അവകാശമില്ലാത്ത അവസ്ഥ. എന്നിട്ടും നാം കരാറുകളുമായി മുന്നോട്ട് തന്നെ. ഇപ്പോൾ ആസിയാൻ കരാർ വഴി സാധാരണക്കാരന്റെ മത്തിയും അയിലയും വരെ പ്ലാസ്റ്റിക് പാക്കുകളിൽ നാളെ വാങ്ങേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ കരാർ വഴി ഉത്പന്നങ്ങൾക്കുള്ള ഇറക്ക് മതി തീരുവ ഇല്ലാതാവുന്നതോടെ മുഖ്യമായും നമ്മുടെ കേരളത്തിന്റെ ഒടിഞ്ഞ കാർഷികവൃത്തിയുടെ നട്ടെല്ല് പൊട്ടാൻ പോവുകയാണ്. റബ്ബർ,കുരുമുളക്, തേയില തുടങ്ങി അനവധി കാർഷികോത്പന്നങ്ങളും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതം വഴിയാധാരമാവുകയും ചെയ്യും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഈ കരാർ കാര്യമായി ബാധിക്കുകയില്ലെന്നതിനാൽ എതിർപ്പുകൾക്ക് ശക്തി ഉണ്ടാവാൻ വഴിയില്ല. വരാനിരിക്കുന്ന നാളുകൾ വീണ്ടും ആത്മഹത്യകളുടേതാവാതിരിക്കട്ടെ. അതിനു രാഷ്ടീയം മറന്ന് നമ്മുടെ രാജ്യത്തിന്റെ പൊതു നന്മയ്ക്കായി ഇച്ഛാ ശക്തിയോടെ പ്രതികരിക്കുന്ന സമൂഹമാണാവശ്യം.
ദൈവത്തിന്റെ സ്വന്തം നാട് അഭിമാനത്തോടെ കുറച്ച് അഹങ്കാരത്തോടെയും നമ്മൾ എവിടെയു പറഞ്ഞുവരുന്ന കേരളത്തിന്റെ ഭൂപ്രകൃതി തികച്ചും കൃഷിയും അനുബന്ധ ഉത്പന്നങ്ങളും വിളയിച്ചെടുക്കാൻ ഏറെ അനുകൂലമായ പ്രദേശമായാണ് കണക്കാക്കുന്നത്. ഏറ്റവും ചുരുങ്ങിയത് നമ്മുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളെങ്കിലും ഗ്രാമങ്ങളിൽ മിക്ക വീട്ടു വളപ്പിലും മുമ്പുണ്ടായിരുന്നു. ഞാൻ ഓർക്കുകയാണ് എന്റ് വീട്ടു വളപ്പിൽ വിളഞ്ഞ് നിന്നിരുന്ന കപ്പയും ,കൂർക്കയും, മധുരക്കിഴങ്ങും, ചേമ്പും , ചേനയും, പയറും, രാഗിയും , വെണ്ടയും, തക്കാളിയും എന്തിനേറേ തണ്ണിമത്തൻ വരെ .. എന്റെ ഉമ്മയായിരുന്നു അതിനോക്കെ മേൽ നോട്ടം വഹിച്ചിരുന്നത്. ,പാടത്ത് നിന്ന് കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞ് ആദ്യത്തെ നെല്ല് കുത്തി വെച്ച നല്ല തവളക്കണ്ണൻ /കട്ടമോടൻ അരികൊണ്ടുള്ള ചോറിനൊപ്പം, അന്ന് തൊടിയിൽ നിന്ന് പൊട്ടിച്ചെടുത്ത പയർ പൊട്ടിച്ച് ഉപ്പേരിയും കൂട്ടി കഴിക്കുമ്പോഴുണ്ടായിരുന്ന സ്വാദ് ഇനി തിരിച്ച് കിട്ടാനാവാത്ത വിധം തൊടികളും വയലുകളും മാറി..അല്ല നമ്മൾ മാറ്റി.
ഇന്ന് എല്ലാവർക്കും തിരക്കായി. വീടിന്റെ പിന്നമ്പുറത്ത് ഒരു വേപ്പില തൈയ്യോ പച്ചമുളക് തൈയ്യോ കുഴിച്ചിടാൻ പോലും നമുക്ക് താത്പര്യമില്ല അല്ലെങ്കിൽ സമയമില്ല. ലോകം വിരൽ തുമ്പിലായപ്പോൾ വിരലുകൾ ചെയ്യുന്ന പണി സ്പൂൺ ചെയ്ത് കൊണ്ടിരിക്കുന്നു. കൈകളും കാലുകളും മണ്ണിൽ തൊടാൻ നമ്മുടെ കുട്ടികളെയും നാം സമ്മതിക്കുന്നില്ല. നമുക്കറിയാം മണ്ണ് മുഴുവൻ വിഷമാണെന്ന് .നമ്മൾ തന്നെ നിറച്ച വിഷം !
വല്ലതും നട്ടു പിടിപ്പിച്ച ഒരാൾക്ക് ആ നട്ടതിൽ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ തോതനുസരിച്ച് അല്ലാഹു പ്രതിഫലം നൽകുമെന്ന തിരുനബി(സ) യുടെ പ്രഖ്യാപനം കൊണ്ട് നമുക്കാർക്കെങ്കിലും പ്രയോജനമുണ്ടവാൻ നാം എന്ത് നട്ട് പിടിപ്പിച്ചിട്ടുണ്ട് .വെട്ടിമാറ്റുകയല്ലാതെ ! അതിനൊരു മാറ്റം വരേണ്ടതുണ്ട്. മത സാംസ്കാരിക രാഷ്ടീയ സംഘടനകൾ വിഴുപ്പലക്കലിനു ചിലവാക്കുന്നതിന്റെ നൂറിലൊരംശം സമയവും ഊർജ്ജവും നമ്മുടെ നാടിന്റെ പച്ചപ്പ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കായി നീക്കിവെച്ചിരുന്നെങ്കിൽ. ചില നുറുങ്ങു വെട്ടങ്ങൾ ചില കോണുകളിൽ പ്രകാശിക്കുന്നത് കാണാതിരിക്കുന്നില്ല. പക്ഷെ ഏറെ പുറകിലേക്ക് പോയിരിക്കുന്നു നാം . ഓടി മുന്നിലേക്കെത്താനുള്ള ശ്രമം നടത്തുന്നതിനു പകരം കാരാഗൃഹങ്ങൾ തീർക്കാൻ മാത്രം ഉതകുന്ന കരാറുകളുമായി പിറകിലേക്ക് വീണ്ടും നടക്കാനുള്ള തയ്യാറെടുപ്പിൽ ഭരണകൂടങ്ങൾ .. എങ്കിലും നമ്മളാൽ കഴിയുന്ന ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ വരും തല മുറ നമ്മെ ശപിക്കുക തന്നെ ചെയ്യും. തീർച്ച
* ഭൂമിയ്ക്ക് ഒരു ചരമഗീതം
കച്ചവടക്കാർ
മൊഴിമുത്ത് :
- വിശ്വസ്തനും സത്യവാനുമായ വ്യാപാരി; അമ്പിയാക്കൾ ,സിദ്ധീഖുകൾ, ശുഹദാക്കൾ, സാലിഹീങ്ങൾ എന്നീ മഹാന്മാരോടുകൂടിയാണ്. ( തുർമുദി )
- സൂക്ഷിക്കുന്നവനും നന്മ ചെയ്യുന്നവരും സത്യവാന്മാരുമല്ലാത്ത കച്ചവടക്കാർ ഖിയാമ:ദിവസം നികൃഷ്ടരായി എഴുന്നേൽപ്പിക്കപ്പെടും. (തുർമുദി)
വിവരണം:
കച്ചവടം ചെയ്യുക എന്നത് സത്പ്രവൃത്തിയാണ്. അത് ചെയ്യുന്നവർക്കും ഇതര ജനങ്ങൾക്കും ഉപകാരപ്രദമായ നിലയിലായിരിക്കണം. അതിനു കച്ചവടക്കാരൻ സത്യവാനും വിശ്വസ്തനും ആയിരിക്കുകയും വേണം. ഇങ്ങിനെയുള്ള കച്ചവടക്കാർ നല്ലവരും സ്വർഗാവകാശികളുമാണ്.
നിയമാനുസൃതമായി കച്ചവടം ചെയ്യാതെ അമിത ലാഭമെടുത്തും പൂഴ്ത്തിവെച്ചും, അളവിലും തൂക്കത്തിലും കുറച്ച് കളവ് പറഞ്ഞും കച്ചവടം ചെയ്യുന്നത് തെറ്റാണെന്നും അത്തരം വഞ്ചകരായ കച്ചവടക്കാർ നിന്ദ്യരും നികൃഷടരുമായി ഖിയാമ: (അന്ത്യനാളിൽ )ദിവസം എഴുന്നേൽപിക്കപ്പെടുകയും അത്തരക്കാർക്ക് നരകമാണ് പ്രതിഫലമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു
കുറിപ്പ് :
കച്ചവടം എന്നത് ഇന്ന് ഇല്ലാതാവുകയാണ് അവിടെ കച്ചകപടം അരങ്ങേറുന്നു. വിശ്വസ്തത്തയും സത്യസന്ധതയും ഇന്ന് എല്ലാ മേഖലകളിൽനിന്നും പടിയിറക്കപ്പെട്ടിരിക്കുന്നപോലെ കച്ചവടത്തിന്റെ മേഖലകളിൽ നിന്നും പുറത്തക്കപ്പെട്ട അവസ്ഥയിലാണ്. വിശ്വസ്ഥതയും സത്യസന്ധതയും കൈമുതലാക്കി കച്ചവടം ചെയ്യാൻ ആരെങ്കിലും തുനിഞ്ഞാൽ പൊതുജനം അവനെ വിവരമില്ലാത്തവനെന്ന് ആക്ഷേപിക്കും. എത് നിലക്കും ലാഭമുണ്ടാക്കുക എന്നതാണിപ്പോൾ കച്ചവടത്തിന്റെ മാനദണ്ഡം. കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങൾ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണമെന്നല്ല മറിച്ച് കച്ചവടക്കാരന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉപഭോക്താവിന്റെ അഭിരുചികളും ആവശ്യങ്ങളും നിർണ്ണയിക്കപ്പെടുകയാണ് ആധുനിക വ്യാപാരങ്ങളിൽ നടക്കുന്നത് അവിടെ തന്നെ ചെറുകിട കച്ചവടക്കാരെ വൻസ്രാവുകൾ വെട്ടി വിഴുങ്ങുന്നകാഴ്ചകളും സാധാരണയായിരിക്കുന്നു. തന്റെയും തന്റെ കുടുംബത്തിന്റെയും ആവശ്യപൂരണത്തിന് നല്ല നിലയിൽ കച്ചവടം ചെയ്യുന്നവർക്ക് ഏറെ കഷ്ടതകൾ സഹിക്കേണ്ടി വരുമെന്നത് തർക്കമറ്റതാണ്.
നല്ല മനസ്സും ഉറച്ച വിശ്വാസവും വേണം ആ കടുത്ത പരീക്ഷണം അതിജീവിക്കാൻ. അങ്ങിനെ സത്യസന്ധതയോടെ കച്ചവടം ചെയ്യുന്നവർക്ക് എത്രയോ ഉന്നത പദവിയാണ് ഈ ഹദീസിലൂടെ നബി(സ) തങ്ങൾ വിവരിക്കുന്നത് എന്നതിലൂടെ തന്നെ മാന്യമായ കച്ചവടത്തിന്റെ മഹത്വം നമുക്ക് മനസ്സിലാക്കാം. ജനങ്ങൾ ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ ഉള്ള സാധനങ്ങൾ ആവശ്യക്കാരനു നൽകാതെ പൂഴ്ത്തിവെക്കുന്ന കച്ചവടക്കാർ തികച്ചും നീചമായ വിധത്തിലാണ് ലാഭം കൊയ്യാൻ ശ്രമിയ്ക്കുന്നത്. ഒരേ ഉത്പാദന ചിലവുമായി ഉണ്ടാക്കപ്പെടുന്ന ഉത്പന്നം ഒരു സ്ഥലത്ത് അനേകം വിലകളിൽ വിൽക്കപ്പെടുന്നത് നാം കാണുന്നു. അത് പോലെ മനുഷ്യന്റെ ജീവനു തന്നെ ഹാനികരമാവുന്ന വിധത്തിൽ ഉത്പന്നങ്ങളിൽ മായം കലർത്തി വിൽക്കാൻ യാതൊരു മനസാക്ഷികുത്തുമില്ലാത്ത കച്ചവടക്കാർ ഏറെയാണ്. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർ, കള്ളതുലാസുകളുമായി കപടം നടത്തുന്നവർ, കാലാവധി കഴിഞ്ഞ സാധനങ്ങളിൽ ഡേറ്റ് മാറ്റി വിൽക്കുന്നവർ, ഇല്ലാത്ത ഗുണകണങ്ങൾ പ്രചരിപ്പിച്ച് വഞ്ചിക്കുന്നവർ അങ്ങിനെ പലതരത്തിലുമുള്ള ചൂഷണങ്ങൾ.
നമ്മുടെ ഗ്രാമങ്ങളിൽ സാധാരണക്കാരനു അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനു ഗവൺമന്റ് തലത്തിൽ തന്നെ ഏർപ്പെടുത്തിയിട്ടുള്ള റേഷൻ കടകൾ എന്നും അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഗുണ നിലവാരത്തിന്റെ കാര്യത്തിലും പഴികേൾക്കുന്നത് പതിവാണ്. ആ പരാതികളിൽ പതിരില്ലാത്തതുമാണെന്ന് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളവർക്ക് അറിയാവുന്നതുമാണ്. റേഷൻ കടകൾ നടത്തുന്നവർ പലപ്പോഴും അതിന്റെ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് പതിവാണ്. പലപ്പോഴും ഗവൺമന്റ് വിതരണം ചെയ്യുന്ന അരിയും മണ്ണെണ്ണയും ഗോതമ്പുമെല്ലാം കടകളിൽ എത്തുന്നതിനു മുന്നേ മറ്റു വ്യാപാരകേന്ദ്രങ്ങൾക്ക് മറിച്ച് വിലപന നടത്തുന്നു. എന്നിട്ട് കടയിൽ എത്തുന്ന പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുറച്ച് സാധനങ്ങൾ മുന്നിൽ നിരത്തുകയും അത് ചിലർക്ക് വിതരണം ചെയ്ത് പിന്നീടെത്തുന്നവരെ ' കഴിഞ്ഞു (കഴിച്ചു ) എന്ന സ്ഥിരം പല്ലവിയുമായി നിരാശയും കൊടുത്ത് മടക്കി അയക്കുകയും ചെയ്യുക. പഴയപോലെ റേഷൻ സംവിധാനം ഇന്ന് വ്യാപകമായി നടക്കുന്നില്ല ഉള്ളത് കാര്യക്ഷമമാക്കുന്നതിനു പകരം നിർത്തലാക്കാനുള്ള ആലോചനകളും നടക്കുന്നു.
ഇപ്പോൾ അത്തരം സംവിധാനം നടത്തുന്നവർക്ക് ഒരു നേരം പോക്ക് എന്ന നിലയിലേക്കായിരിക്കുന്നു. അധികമാരും റേഷൻ കടകളെ ആശ്രയിക്കുന്നുമില്ല. ആശ്രയിക്കുന്നവർക്ക് ആശ (നിരാശ )നൽകാൻ മാത്രമേ അവർക്കും കഴിയുന്നുള്ളൂ. മാവേലിയും തൃവേണിയും വന്നെങ്കിലും അവിടെയൊക്കെ വലിയ വലിയ ക്യൂ സൃഷ്ടിക്കപ്പെടുന്നു എന്നതിലുപരി, തീരെ പ്രയോജനം ഇല്ലെന്ന് പറയാൻ കഴിയില്ലെങ്കിലും ഇന്നും ഏറെയൊന്നും മെച്ചം ഉള്ളതായി കാണുന്നില്ല. . അത് പോലെ തന്നെ മുൻകാലത്തും അളവും തൂക്കവും പാലിച്ച് റേഷൻ കടകൾ നടത്തി വന്നവർക്കൊന്നും വലിയ മുതലാളിമാരാവാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് (റേഷൻ കടകൾ നിർത്തിയതിനു ശേഷവും ) മനസമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതായി കാണുന്നു. എന്നാൽ ജനങ്ങളുടെ ശാപ വചനങ്ങൾ സമ്പാദിച്ച് അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് പൂഴ്ത്തി വെപ്പും കരിഞ്ചന്തയും നടത്തി കാശുണ്ടാക്കിയവരിൽ പലർക്കും അതൊന്നും ഉപകരിക്കാതെ പോകുന്നതായും കാണാം.
അപ്പോൾ ഇവിടെ തന്നെ സുഖകരമായ ഒരു അവസ്ഥയല്ല ഇത്തരം കച്ച(കപട)വടക്കാർക്കുള്ളതെങ്കിൽ നാളെ ഖിയാമ:നാളിൽ നിന്ദ്യരും നികൃഷടരുമായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന താക്കീത് എല്ലാ കച്ചവടക്കാരും ഓർത്തെങ്കിൽ.
നല്ല സാധനങ്ങൾ നല്ല രീതിയിൽ സാധാരണയിൽ കവിയാത്ത ലാഭത്തിനു നല്ല മനസ്സോടെ കച്ചവടം ചെയ്യുന്നവർക്ക് ഒരു പക്ഷെ വലിയ വലിയ രമ്യ ഹർമ്മങ്ങളും ബിസിനസ് സാമ്രാജ്യങ്ങളും പടുത്തുയർത്താൻ കഴിയില്ലായിരിക്കാം .എന്നാലും മനസമാധാനത്തോടെ അവസാന കാലം ജീവിക്കാൻ ആവുമെന്ന കാര്യം ഉറപ്പാണ്. ഏറെ പ്രയാസങ്ങൾ അത്തരം കച്ചവടക്കാർക്ക് ഉണ്ടാവുമെന്നത് കൊണ്ട് തന്നെയാണ് സത്യവാനായ കച്ചവടക്കാരന് സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടത്.
ജനങ്ങളുടെ ആവശ്യങ്ങൾ തീർക്കുക എന്നത് ഏറെ നല്ല കാര്യമായി എണ്ണപ്പെട്ടതാണ്. ഭൂമിയിൽ ആരു ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവോ ആകാശത്തുള്ളവൻ അവരുടെ കാര്യങ്ങൾ നിവർത്തിക്കുമെന്ന തിരുനബി(സ)യുടെ വചനം ഇവിടെ സ്മരിക്കട്ടെ.
മുഹമ്മദ് നബി(സ)യുടെ വിശ്വസ്തത പ്രവാചകത്വ ലബ്ദിക്കു മുന്നേ തന്നെ അറേബ്യയിൽ പ്രസിദ്ധമായിരുന്നു. അവിടെയുള്ളവർ 'അൽ -അമീൻ’ അഥവാ വിശ്വസ്തൻ എന്നാണദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. ആ വിശ്വസ്തതയാണു ഖദീജ ബീവി (റ)യുടെ വ്യാപരങ്ങളുടെ താക്കോൽ മുഹമ്മദ് നബി(സ)യുടെ കൈകളിലെത്താൻ കാരണമാക്കിയത് എന്ന് ചരിത്ര സാക്ഷ്യം. പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തിയ പല നല്ല മാതൃകാ കച്ചവടക്കാരും ലോകത്തെമ്പാടും ഉണ്ടായിട്ടുണ്ട്. ഇന്നും അത്തരക്കാർ നമുക്കിടയിൽ ഉണ്ട് എന്നതും ഒരു സത്യമാണ്.
കേരളത്തിൽ പതി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. അദ്ധേഹം മുന്നേ മരക്കച്ചവടം നടത്തിയിരുന്നു. മരം വാങ്ങാനെത്തുന്നവരോട് മരത്തിന്റെ ഗുണങ്ങളായിരുന്നില്ല വിവരിച്ചിരുന്നത് മറിച്ച് ഈ മരത്തിനു ഇന്ന ഇന്ന കുറ്റങ്ങളും കുറവുകളും ഉണ്ടെന്നായിരുന്നു. ജനത്തിനു കേൾക്കേണ്ടത് പക്ഷെ അതല്ലല്ലോ. ഇല്ലാത്ത ഗുണങ്ങൾ വല്ലാത്ത വാക്ചാതുരിയോടെ പറയുന്നത് കേട്ടാൽ ജനം തൃപ്തരാവും പക്ഷെ അതിനു ആ സ്വാഥികനായ പണ്ഡിതൻ തയ്യാറായില്ല. കച്ചവടം എട്ടു നിലയിൽ പൊട്ടിയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ..! മറ്റു കച്ചവടക്കാരിൽ നിന്ന് തനിക്ക് മാത്രമായി ലഭിക്കുന്ന വിലക്കുറവുകളും അദ്ധേഹം സ്വികരിച്ചിരുന്നില്ല. നമ്മുടെ കാര്യമോ.. എവിടെ ഓഫറുകളുണ്ടോ അവിടെ ഓടിയെത്തും .ഓഫറിനൊപ്പം ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും മറ്റും ആരും ശ്രദ്ധിയ്ക്കാറില്ല. പലപ്പോഴും ഉപഭോക്താവ് ഈ ഓഫറുകളിൽ കൂടി വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. ആർക്കും പരാതിയില്ല. ഇതൊന്നുമില്ലാതെ ശരിയായ നിലക്ക് കച്ചവടം ചെയ്യുന്നവർ അവഗണിക്കപ്പെടുകയും അവർ ആ തൊഴിലുപേക്ഷിക്കേണ്ട അവസ്ഥയിൽ എത്തുകയും ചെയ്യൂന്നു. ചിലർ ഇടക്ക് വീണു കിട്ടുന്നവരെ പിഴിഞ്ഞ് പിടിച്ച് നിൽക്കുകയും ചെയ്യുന്നു.
കുറച്ച് നാളുകൾക്ക് മുന്നേ ഒരു ബന്ധുവിന്റെ കൂടെ അദ്ധേഹത്തിന്റെ അയൽ വാസിയുടെ കച്ചവട സ്ഥാപനം സന്ദർശിച്ചു. അതിനു ശേഷം അദ്ധേഹം താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി .ഒരു വില്ലയിലായിരുന്നു അദ്ധേഹം താമസിച്ചിരുന്നത്. അവിടെ താഴെ നിലയിൽ കുറെയതികം പെട്ടികൾ അടുക്കിവെച്ചിരിക്കുന്നത് കണ്ടു ഞാൻ നോക്കിയപ്പോൾ ഞാൻ ചോദിക്കുന്നതിനു മുന്നേ അദ്ധേഹം വിവരിച്ചു. ആ പെട്ടിയിൽ ഒന്ന് തുറന്ന് കാണിക്കുകയും ചെയ്തു. ഇവിടെയുള്ള ചെറുകിട കടകളിൽ വിതരണത്തിനു തയ്യാറാക്കി വെച്ചിട്ടുള്ള ഒരു ഉത്പന്നമായിരുന്നു അത്. ആ ഉത്പന്നങ്ങൾ ഇവിടുത്തെ ഫുഡ് കൺട്രോൾ നിയമമനുസരിച്ച് വിറ്റഴിക്കേണ്ട സമയം കഴിഞ്ഞ ശേഷം കടകളിൽ നിന്ന് തന്നെ ശേഖരിച്ചതും. അതേ ഉത്പന്നം വേറെ ഒരു പേരിൽ വേറെ പാക്കറ്റിൽ പുതിയ ഒരു ജനനതിയ്യതിയും ഒട്ടിച്ച് അത് ശേഖരിക്കപ്പെട്ട കടകളിലേക്ക് തന്നെ വീണ്ടും എത്തിക്കാനായി റെഡിയായിരിക്കയാണ്. ശരീരത്തെ നേരിട്ട് ബാധിക്കുന്ന ഒന്നായിരുന്നില്ല എങ്കിലും ഉൾകൊള്ളാനാവാത്തതായി പക്ഷെ പ്രതികരിക്കാനാവാത്ത അവസ്ഥയായിരുന്നു എന്റേത്. അധിക നാൾ കഴിയുന്നതിനു മുന്നെ അറിയാൻ കഴിഞ്ഞു. അദ്ധേഹത്തിന്റെ എല്ലാ ബിസിനസുകളും പൊളിയുകയും കുടുംബപരമായ പ്രശ്നങ്ങളിൽ അകപ്പെടുകയും ചെയ്തതായി. അത് വരെ ഉണ്ടാക്കിയതെല്ലാം വെള്ളത്തിൽ വരച്ചത് പോലെ നിഷ്ഫലം..!
ആധുനിക ലോകത്ത് ബന്ധങ്ങൾ വരെ ലാഭവും നഷ്ടവും നോക്കി തീരുമാനിക്കയും ഉറപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിൽ നല്ല രീതിയിൽ നല്ല (അനുവദിക്കപ്പെട്ട) ലാഭമുണ്ടാക്കുന്ന കച്ചവടക്കാരെ കണ്ടെത്താൻ പ്രയാസം. ലാഭ നഷ്ടങ്ങളുടെ കണക്ക് മാത്രമല്ല കച്ചവടം.. അത് അവശ്യപൂരണമെന്ന നന്മയുടെ കൈമാറ്റം കൂടിയാണെന്ന തിരിച്ചറിവ് എല്ലാ കച്ചവടക്കാർക്കും ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്.
കച്ചവടത്തെ സംബന്ധിച്ച് ഒരു പോസ്റ്റ് ഇവിടെയും വായിക്കാം.
ദന്തശുദ്ധീകരണത്തിന്റെ പ്രാധാന്യം
മൊഴിമുത്ത് :
അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം :
നബി (സ) പറഞ്ഞു ' എന്റെ സമുദായത്തിന് ഭാരമായിത്തീരുമോ എന്ന് ഭയപ്പെട്ടിരുന്നില്ലെങ്കിൽ എല്ലാ നിസ്കാരസമയത്തും പല്ലുതേക്കൽ ഞാൻ നിർബന്ധമായി കൽപിക്കുമായിരുന്നു '
നബി(സ)പറഞ്ഞു. ‘നിങ്ങൾ പല്ല് തേക്കുക; നിശ്ചയം അത് നിങ്ങളുടെ വായ ശുദ്ധിയാക്കുന്നതിനൊപ്പം അല്ലാഹുവിന്റെ തൃപിതി ലഭിക്കാനും കാരണമാകും’ (ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം , ഇമാം ബൈഹഖി(റ)യും,ഇമാം ബുഖാരി(റ)യും റിപ്പോർട്ട് ചെയ്ത ഹദീസ്)
കുറിപ്പ് :
ദന്തശുദ്ധീകരണം ഇസ്‌ലാം കൽപിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്. വളരെയധികം പ്രാധാന്യം ആ കർമ്മത്തിനു കൊടുക്കാനുള്ള കാരണം വ്യക്തമാണ്. ദന്ത ശുദ്ധി വരുത്താതിരുന്നാൽ പല രോഗങ്ങൾക്കും അത് കാരണമാവുകയും കൂടാതെ ജനങ്ങളുമായി ഇടപെടുന്നതിലും സാമൂഹ്യ ജീവിതം ഉപയോഗപ്രദമായി വിനിയോഗിക്കാനോ പറ്റാതെവരികയും ചെയ്യൂന്നു. എന്റെ സമുദായത്തിനു ഭാരമാവുമെന്ന് ഭയപ്പെട്ടിരുന്നില്ലെങ്കിൽ എല്ലാ നിസ്കാര സമയത്തും ദന്തശുചീകരണം നിർബന്ധമാക്കുമായിരുന്നു എന്ന ഹദീസിലൂടെ ദന്ത ശുചീകരണത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാവുന്നു
നമ്മുടെ നിത്യ ജീവിതത്തിൽ വൃത്തിയായി നടക്കണമെന്നത് കൂടുതൽ വിവരിക്കാതെ തന്നെ ബോധ്യമുള്ള കാര്യമായിരിക്കെ അവിടെ ദന്തശുദ്ധികരണത്തിന്റെ കാര്യത്തിൽ ഒരുപക്ഷെ പലരും (നല്ല വേഷവിധനങ്ങളിൽ നല്ല പെരുമാറ്റങ്ങളുമായി ഇടപെടുന്നവരും ) വേണ്ടത്ര ശ്രദ്ധാലുക്കാളാണെന്ന് തോന്നുന്നില്ല.
വൃത്തി ഈമാനിന്റെ (വിശ്വാസത്തിന്റെ )പകുതിയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത് നാഴികക്ക് നാൽപത് വട്ടം ഉരുവിടുന്നവരും ഉപദേശിക്കുന്നവരും പക്ഷെ സ്വന്തം ജീവിതത്തിൽ പലപ്പോഴും അത് പകർത്താൻ ജാഗ്രത പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്. നല്ല വസ്ത്രം (വൃത്തിയുള്ള) ധരിക്കൽ മാത്രമല്ല വൃത്തിയുടെ വിവക്ഷ. ദന്ത ശുദ്ധീകരണം അത് അനുവർത്തിക്കുന്ന വ്യക്തിക്ക് എന്നപോലെ അയാളുമായി ഇടപഴകുന്നവർക്കും കൂടി ആശ്വാസം ഉളവാക്കുന്ന കാര്യമാണ്. നമ്മുടെയൊക്കെ നിത്യ ജീവിതത്തിനിടയിൽ ഒരിക്കലെങ്കിലും അപരന്റെ വായ് നാറ്റം കാരണത്താൽ നമുക്ക് മുഖം തിരിക്കേണ്ടി വന്നിട്ടില്ലേ..! അപ്പോൾ നമ്മുടെ മനസിൽ ഉയരുന്ന നീരസം എത്രയാണെന്ന് ഊഹിക്കുക. അതേ വികാരം തന്നെയായിരിക്കില്ലേ നമ്മെ പറ്റി മറ്റുള്ളവർക്കും ഉണ്ടാവുക. !
പലപ്പോഴും ജമാഅത്ത് നിസ്കാര വേളയിൽ (കൂട്ടായ നിസ്കാരം ) ശരിയായി ദന്തശുചീകരണം നടത്താത്ത ചിലരുടെ അസഹ്യമായ നാറ്റം കാരണത്താൽ എത്രയും വേഗം നിസ്കാരമൊന്ന് കഴിഞ്ഞ് കിട്ടിയെങ്കിൽ എന്ന് ഒരിക്കലെങ്കിലും കരുതാത്തവർ വിരളമായിരിക്കും. കാരണം അടുത്തു നിൽക്കുന്നവനിൽ നിന്ന് വരുന്ന അസഹ്യമായ ഗന്ധം തന്നെ. ‘ഉള്ളിയും വെളുത്തുള്ളിയും അത് പോലെ ദുർഗന്ധമുണ്ടാക്കുന്ന മറ്റ് സാധനങ്ങളും കഴിച്ചവർ പള്ളിയുമായി അകന്നു നിൽക്കട്ടെ ,നിശ്ചയം മനുഷ്യർക്ക് വിഷമമുണ്ടാക്കുന്നത് മലക്കുകൾക്കും വിഷമമുണ്ടാക്കും’ എന്ന നബി(സ) യുടെ ഹദീസ് മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്തത് ഇവിടെ കൂട്ടി വായിക്കാം. അത് കഴിക്കുന്നവർ അതിന്റെ ഗന്ധം പോവാനുതകുന്ന രീതിയിൽ വേവിച്ച് ഭക്ഷിക്കാൻ നബി(സ) ഉണർത്തുന്നു.
വയറിലെ അസുഖം (ദഹനക്കേടും മറ്റും മൂലം ) കൊണ്ടും, മോണരോഗങ്ങൾ കാരണമായും വായ് നാറ്റമുണ്ടാകും. അത് ചികിത്സിച്ച് മാറ്റാവുന്നതുമാണ്. ചികിത്സ നടത്തിയാലും ചിലർക്ക് അത് സ്ഥിരമായുണ്ടാകും അത്തരക്കാർ ജനങ്ങളുമായി ഇടപഴകുന്ന വേളയിലെങ്കിലും തന്നെ കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് അനുബവപ്പെടുന്നത് ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. നിത്യ ജീവിതത്തിൽ പുരുഷന്മാരുടെ വായ്‌നാറ്റം കൊണ്ട് ഏറ്റവും കഷ്ടപ്പെടുന്നത് അവരുടെ ഭാര്യമാരായിരിക്കും. രോഗം കൊണ്ടോ അല്ലെങ്കിൽ ശരിയായി ദന്തശുചീകരണം നടത്താത്തതിനാലോ ഉണ്ടാവുന്ന ദുർഗന്ധത്തെപറ്റി ഭർത്താവിനോട് പറഞ്ഞാൽ ദുർഗന്ധത്തോടൊപ്പം അവിടെ ഭൂകമ്പത്തിനുള്ള സാധ്യതയും ഉണ്ടെന്നതിനാൽ പലപ്പോഴും തുറന്ന് പറയാൻ മടിച്ച് നിശബ്ധമായി സഹിക്കും മിക്കവരും. ദാമ്പത്യ ജീവിതത്തിന്റെ താളം തെറ്റുന്നതിലേക്ക് വരെ ചില കേസുകൾ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.
പൊതുവെ മലയാളികൾ വൃത്തിയുടെ കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാണെന്നിരിക്കിലും നമ്മുടെ പല നല്ല നടപടികളും (കാലത്ത് എശുന്നേറ്റാൽ ഉടനെ പല്ല് തേച്ച് മുഖം കഴുകി മല മൂത്ര വിസർജ്ജനം കഴിഞ്ഞതിനു ശേഷം മാത്രം ചായയോ കാപ്പിയോ മറ്റോ കുടിക്കുക എന്നതും ) തല തിരിഞ്ഞ പൊങ്ങച്ച സംസ്കാരത്തിന്റെ പേരിൽ ഉപേക്ഷിക്കുകയും ബെഡ് കോഫി എന്ന ബാഡ് കോഫി കുടിച്ച് വായിൽ ഊറിയ എല്ലാ വൃത്തികേടുകളും അകത്താക്കുന്ന പതിവിലേക്ക് ചിലർ എങ്കിലും മാറുന്നു. ചുരുങ്ങിയത് കാലത്തും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായും പല്ലു തേക്കൽ ശീലമാക്കിയവർക്ക് അതിന്റെ ഗുണങ്ങൾ ലഭിക്കാതിരിക്കില്ല. മക്കളെ ചെറുപ്പത്തിൽ തന്നെ അത് ശീലിപ്പിക്കുക . സ്വയം ആരോഗ്യവാനാവുന്നതോടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാനും നല്ല ശീലങ്ങളിലൂടെ നമുക്ക് കഴിയട്ടെ.
ദന്തശുചീകരണത്തെ പറ്റി ഇസ്ലാമികമായി വിശദീകരിക്കുന്ന ഒരു ആർട്ടിക്കിൾ ഇവിടെ കാണാം. കൂടാതെ , യുനെസ്കോ സൈറ്റിൽ നിന്ന് ദന്തശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെയും, കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന കാര്യങ്ങളെയും മറ്റ് ഹൈജീൻ വിഷയങ്ങളും വ്യക്തമായി വിവരിക്കുന്ന വളരെ നല്ല വിവരണങ്ങൾ പി.ഡി.എഫ് ഫോർമാറ്റിൽ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.