മൊഴിമുത്തുകൾ-45


ജീവിത വിജയം

മൊഴിമുത്ത്:



“ അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചു കാര്യങ്ങൾ സമ്പാദിക്കുക. 1) മരണത്തിനു മുമ്പ് ജീവിതം. 2) രോഗത്തിനു മുമ്പ് ആരോഗ്യം. 3) ജോലിത്തിരക്കിനു മുമ്പ് ഒഴിവു സമയം 4) വാർദ്ധക്യത്തിനു മുമ്പ് യൌവ്വനം 5) ദാരിദ്ര്യത്തിനു മുമ്പ് ഐശ്വര്യം”. (ഇബ്‌നു അബ്ബാസ് (റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് )


വിവരണം:



സമ്പാദിക്കുക എന്നതിന്റെ വിവക്ഷ മരണം എന്ന യാഥാർത്ഥ്യം നമ്മിലണയുന്നതിനു മുമ്പ് ജീവിതവും അവിടെ പ്രത്യേകമായി ആരോഗ്യം, ഒഴിവ് സമയം,യൌവ്വനം ,ഐശ്വര്യം എന്നി അനുഗ്രഹങ്ങൾ ശരിയായ ദിശാബോധത്തോടെ വിനിയോഗിക്കുക എന്നതാണ്. നമ്മിൽ നിന്ന് വിട്ടകന്നതിനു ശേഷം വീണ്ടും നമ്മിലേക്ക് ഇവയൊന്നും തിരിച്ച് വന്ന് ചേരുകയില്ലാത്തതിനാൽ നഷ്ടപ്പെടുന്നതിനു മുമ്പ് സമ്പാദിക്കാൻ കഴിയണമെന്ന് സാരം.

കുറിപ്പ് :

കരുതലോടെ ജീവിക്കേണ്ട ആവശ്യകതയാണിവിടെ നമ്മെ ബോധ്യപ്പെടുത്തുന്നത്. ജീവിത വിജയത്തിനു കരുതലോടെ അഞ്ച് പ്രധാന ഘട്ടങ്ങൾ നാം നേരിടണം. മരണമെന്നത് അടുത്ത നിമിഷം വന്ന് ചേരും ! അതിനാൽ തന്നെ ജിവിതം സമ്പാദിക്കേണ്ട കാലമാണ് (കേവല ധന സമ്പാദനം മാത്രമല്ല, മരണത്തിനു ശേഷമുള്ള ശാശ്വതമായ പരലോക ജീവിതത്തിലേക്കുള്ള സമ്പാദനവുമാണ് അർത്ഥമാക്കുന്നത്). യുവത്വവും ആരോഗ്യവും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഘടകവും അനുഗ്രഹവുമാണെന്നതിൽ തർക്കമില്ല പക്ഷെ മിക്കപേരും അത് വേണ്ടവിധം ഉപയോഗപ്പെടുത്താതെ കഴിയുന്നു. ചിലർ അത് ജനങ്ങൾക്ക് എന്നല്ല തനിക്ക് തന്നെ ഉപദ്രവമായി മാറുന്ന രീതിയിൽ ദുരുപയോഗം ചെയ്യുന്നു. ചുരുക്കം ചിലർ താൻ ഉൾപ്പെടുന്ന കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും നന്മയാകുന്ന വിധം യുവത്വവും ആരോഗ്യവും ചിലവഴിച്ച് ഇരുലോക വിജയം നേടുന്നു. നാം ഇതിൽ എവിടെ നിൽക്കുന്നുവെന്ന ഒരു വിചിന്തനം നല്ലതല്ലേ ! വർത്തമാന കാല സംഭവങ്ങളിൽ യുവത്വവും ആരോഗ്യവും താൻ നിലകൊള്ളുന്ന സമുദായത്തിനും താൻ ജീവിക്കുന്ന സമൂഹത്തിനുമെതിരായി വിനിയോഗിക്കുന്നവരുടെ ചെയ്തികൾ അനുഭവപാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്. നേർവഴിയിൽനിന്നുള്ള വ്യതിചലനം അവരെ കൊണ്ടു ചെന്നെത്തിക്കുക ശാശ്വതമായ ദു:ഖത്തിലായിരിക്കുമെന്നതിൽ സംശയമില്ല. ആരോഗ്യവും യൌവ്വനവും വിടപറഞ്ഞ് വാർദ്ധക്യം പിടികൂടുന്ന അവസ്ഥയിൽ നഷ്ടപ്പെട്ടതൊന്നും പിന്നെ ജീവിതത്തിൽ തിരിച്ച് വരികില്ലെന്നതോർക്കാൻ കൂടി അക്കൂട്ടർക്കിപ്പോൾ സമയമുണ്ടാവില്ല ! മരണത്തെകുറിച്ചുള്ള ഓർമ്മ ദിവസത്തിൽ ഒരിക്കലെങ്കിലും നമുക്ക് ഉണ്ടായിരുന്നെങ്കിൽ, തന്റെ ആരോഗ്യവും യൌവ്വനവും ,ഒഴിവു സമയവും പാ‍ഴാക്കികളയാനോ ദുരുപയോഗം ചെയ്യാനോ മുതിരുമായിരുന്നില്ല.

ഐശ്വര്യം വന്ന് ചേർന്നാലത് ശ്വാശ്വതമെന്ന് കരുതി ദൂർത്തടിക്കുന്നവർ തൊട്ടടുത്ത ദിനം ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും നിനക്കാറില്ല. എത്രയെത്ര വമ്പൻ മുതലാളിമാരാണ് ഒരൊറ്റ ദിനം കൊണ്ട് പാപ്പരായത് !. എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ നിന്ന് ക്ഷണനേരം കൊണ്ട് ആപധിച്ചവരെത്ര!. നേരിടാനാവാതെ ജീവിതമൊടുക്കിയവരും ഏറെ... കഥകളേറെ നമുക്ക് മുന്നിലുണ്ട്..പക്ഷെ ബോധവാന്മാരായില്ലെന്ന് മാത്രം ! ഒഴിവ് സമയങ്ങൾ ക്രിയാത്കമായി ഉപയോഗിക്കുന്ന കൂട്ടത്തിലാണോ ഞാനും നിങ്ങളും ? ജീവിതത്തിന്റെ വലിയ സമയം മറ്റുള്ളവരെ ദ്രോഹിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും തെറ്റായ ആശയങ്ങളുടെ പ്രചാരണത്തിനുമായി ചിലവിടുന്നവർ എത്രയോ !


ഒരുദിനത്തിന്റെ ദൈർഘ്യത്തിൽ വർഷങ്ങൾ നമ്മെ വിട്ടൊഴിഞ്ഞകലുമ്പോൾ, ആരോഗ്യവും ,യൌവ്വനവും, ഒഴിവു സമയവും ,ഐശ്വര്യവും മരണം വാതിൽക്കലെത്തുന്നതിനു മുന്നെ ഈ ജീവിതത്തിലും നാളെയുടെ ശ്വാശ്വതജീവിതത്തിനുമായി ഉപയോഗപ്പെടുത്തി സമ്പാദിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ,

മൊഴിമുത്തുകൾ-44


മൊഴിമുത്ത് :

അബ്ദുല്ല (റ)യിൽ നിന്ന് നിവേദനം: “കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും (മുസ്‌ലിം )



വിവരണം:


രക്‌തസാക്ഷിയായവരെ മരണപ്പെട്ടവർ എന്ന് പറയരുതെന്ന് ഉത്ബോധിപ്പിക്കുന്ന ഇസ്‌ലാം പക്ഷെ അങ്ങിനെ മഹത്വം കല്പിക്കുന്ന ഷഹീദിന് (രക്‌തസാക്ഷിക്ക്)പോലും താൻ ജീവിതകാലത്ത് വരുത്തിവെച്ച വീട്ടാകടങ്ങൾക്ക് ഇളവുകളില്ലെന്നും അതിനു ഉത്തരമേകേണ്ടതുണ്ടെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കടം വരുത്തുന്നതിലെ ഗൌരവമാണ് നമ്മെ ഇതിലൂടെ ബോധ്യപ്പെടുത്തുന്നത്.

കുറിപ്പ്:


നിരവധി ഹദീസുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുനബി(സ.അ) തങ്ങളുടെ ഇഹലോക ജീവിത കാലത്ത് നബി(സ.അ) തങ്ങൾ, കടവുമായി മരണപ്പെട്ട ആളുടെ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകാൻ വിമുഖത കാണിക്കുകയും ,അവിടെകൂടിയവർ മരണപ്പെട്ടവ വ്യക്തിയുടെ കട ബാധ്യതകൾ ഏറ്റെടുത്ത ശേഷം മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം വഹിക്കുകയും ചെയ്ത ചരിത്രം ഓർക്കുക. കടം ബാക്കി വെച്ച് മരണപ്പെടുന്നതിന്റെ ഗൌരവം എത്രമാത്രമുണ്ടെന്ന് പഠിപ്പിക്കുകയായിരുന്നു തിരുനബി(സ.അ). ഇന്ന് ആ തിരുദൂതരുടെ അനുയായികളായിരിക്കാം ഒരു പക്ഷെ ആവശ്യത്തിനും, അനാവശ്യത്തിനും, ആഡംബരത്തിനും, പൊങ്ങച്ചത്തിനുമായി യാതൊരു തത്വദീക്ഷയുമില്ലാതെ കടം വാങ്ങിക്കൂട്ടുന്നവരിൽ മുൻപന്തിയിൽ.

കടം വാങ്ങാനുള്ള രണ്ട് കാർഡെങ്കിലും ഇല്ലാത്തവരെ മറ്റുള്ളവർ പുച്ഛത്തോടെ വീക്ഷിക്കുന്ന ഇന്ന് കടം വാങ്ങുക എന്നത് ഒരു ക്രെഡിറ്റാ‍യാണ് കണക്കാക്കപ്പെടുന്നത്. ആധുനിക ക്രയ-വിക്രയങ്ങളിൽ ഒരു പക്ഷെ ഒഴിച്ച് കൂടാനാവാത്ത ഒരു പ്ലാസ്റ്റിക് കാർഡ് അതിന്റെ വഴിവിട്ട ഉപയോഗത്തിലൂടെ എത്രയോ ജന്മങ്ങൾ വഴിയിൽ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. മോഹന വാഗ്ദാനങ്ങളുമായി ഏജൻസികൾ വീട്ടു പടിക്കലെത്തുമ്പോൾ വരാനിരിക്കുന്ന പ്രഹേളികകളെകുറിച്ച് ബോധവാനാകാതെ ആവശ്യമില്ലാതെയും പലരും അതിന്റെ കെണിവലകളിൽ തലവെച്ച് കൊടുക്കുന്നു. പിന്നെ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തവിധം കണ്ണികൾ മുറുകുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു പോയിരിക്കും.

നമ്മുടെ വരുമാനത്തിലൊതുങ്ങി ജീവിക്കാൻ പൊങ്ങച്ചം അനുവദിക്കാത്തത് കൊണ്ട് മാത്രം, മറ്റുള്ളവർ കാട്ടിക്കൂട്ടുന്നത് കണ്ട് അനുകരിക്കാൻ അത് പോലെ തനിക്കുമാവാൻ ഏത് വിധേനയും കടം വാങ്ങി കാര്യങ്ങൾ നിറവേറ്റുവാൻ വെമ്പൽ കൊള്ളുന്നവർ അതെങ്ങിനെ കൊടുത്ത് വീട്ടുമെന്ന് പലപ്പോഴും ചിന്തിക്കാറില്ല. പലരുടെയും ചിന്ത കടം വാങ്ങി എങ്ങിനെ കൊടുക്കാതെ രക്ഷപ്പെടാം എന്നാണിപ്പോൾ. അവർക്കുള്ള ഒരു താക്കിതാണ് മേൽ ഹദിസ്.


അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് അവധിക്ക് തിരികെനൽകാൻ പരിശ്രമിക്കുന്ന പ്രവണത പലരിലും ഇന്നില്ല. കടം നൽകി സഹായിച്ചവൻ പിന്നീടത് തിരികെ ചോദിച്ചാൽ പഴികേൾക്കേണ്ടിവരുന്ന അവസ്ഥയാണ്. വട്ടിപ്പലിശക്കാർ ഗ്രാമഗ്രാമന്തരങ്ങളിൽ തങ്ങളുടെ ഇരകളെതേടി രാവിലെ മുതൽ റോന്ത് ചുറ്റുമ്പോൾ ,പിന്നീട് കൊടുത്താൽ മതിയല്ലോ എന്ന ചിന്തയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി കടം വാങ്ങിക്കൂട്ടി അവസാനം ജീവിതം നരകതുല്യമാക്കുന്നവർ ഇന്ന് ഏറെയാണ്. അവരെ അകറ്റി നിർത്താൻ കടക്കെണിയിൽ അകപ്പെടാതിരിക്കാൻ ആദ്യമായി വേണ്ടത് നാം നമ്മുടെ പരിമിതികൾ മനസിലാക്കുകയും ജീവിതത്തിനു ചിട്ടയും ഒതുക്കവും വരുത്തുകയുമാണ്.

ഉള്ളപ്പോൾ ഇല്ലാത്തവനെപ്പോലെയും (ഉള്ളതിനാൽ ആർഭാടം കാണിക്കാതെ, പൊങ്ങച്ചത്തിനു ചിലവഴിച്ച് നശിപ്പിക്കാതെ ) ഇല്ലാത്തപ്പോൾ ഉള്ളവനെപ്പോലെ (മറ്റുള്ളവരെ നമ്മുടെ ഇല്ലായ്മകൾ അറിയിക്കാതെ പരമാവധി ഒതുങ്ങി) ജീവിക്കാനും എന്ന് നാം പഠിക്കുന്നുവോ അന്നേ നാം ഈ കടക്കെണിയിൽ നിന്ന് മോചിതരാവൂ..


അതിനു ആദ്യം നാം സ്വയം തിരിച്ചറിവു നേടുകയും ഒപ്പം നമ്മുടെ കുടുംബത്തെ ബോധവത്കരിക്കുകയും ചെയ്യുക. അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് കൊടുത്തു വീട്ടാനുള്ള മനസും അതിനുള്ള പ്രയ്തനവും നമ്മിലുണ്ടായിരിക്കണം. അപ്പോൾ കടം വീടാനുള്ളാ വഴികൾ അനുഗ്രഹത്താൽ തുറക്കപ്പെടുകതന്നെ ചെയ്യും. ബാധ്യതകൾ ഇല്ലാത മരണപ്പെടാൻ ജഗന്നിയന്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.

മൊഴിമുത്തുകൾ -43


വിസർജ്ജന മര്യാദകൾ


മൊഴിമുത്ത് :

“ഒലിച്ച്പോകാതെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിങ്ങൾ മൂത്രിക്കരുത്. അതിൽ കുളിക്കുകയും ചെയ്യരുത്” (ബുഖാരി )


വിവരണം:


നിരവധി ഹദീസുകൾ മലമൂത്ര വിസർജ്ജന മര്യാദകളെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കെട്ടിനിൽക്കുന്നതും ജനങ്ങൾ ഉപയോഗിക്കുന്നതുമായ വെള്ളത്തിൽ വിസർജ്ജനം നടത്തരുതെന്നും അങ്ങിനെയുള്ള വെള്ളത്തിൽ കുളിക്കരുതെന്നും ഈ ഹസീസ് വിവരിക്കുന്നു. ഫലം കായ്ക്കുന്ന വൃക്ഷച്ചുവട്ടിലും , നടവഴികളിലും, ആളുകൾ വിശ്രമിക്കുന്ന സ്ഥലം, കിണറുകൾക്ക് സമീപം തുടങ്ങി ജനങ്ങൾക്ക് ഉപദ്രവകരമായ രീതിയിൽ,രോഗങ്ങൾ പരത്താൻ കാരണമാകുന്ന രീതിയിൽ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനെ സൂക്ഷിക്കാനും വിസർജ്ജന മര്യാദകളെ വിവരിക്കുന്ന ഹദീസ്കൾ നമ്മെ ഉണർത്തുന്നു.

കുറിപ്പ്:


മലമൂത്ര വിസർജ്ജനത്തിന് എന്ത് മര്യാദകൾ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. സമയാസമയത്ത് മലമൂത്ര വിസർജ്ജനം സുഗമമായി സാധ്യമാവുക എന്നത് വലിയ ഒരു അനുഗ്രഹമാണ്. (അതിനു ഒരു ദിവസം തടസം വന്നാൽ അറിയാം നമുക്കതിന്റെ അവസ്ഥ) എന്നാൽ മലമൂത്ര വിസർജ്ജനം കഴിയുന്നതോടെ ഒരാൾക്ക് ഉണ്ടാകുന്ന ആശ്വാസം (മാനസികമായും ശാരിരികമായും ) മറ്റുള്ളവർക്ക് ആശാസ്യമല്ലാത്ത രീതിയിൽ ആകരുത്. പൊതുവെ മലയാളികളുടെ (ഈ കാര്യത്തിലും പുർഷന്മാർ തന്നെ മുന്നിൽ ) ഒരു (ദു)സ്വഭാവമാണ് തോന്നിയാൽ കണ്ടിടത്ത് കാര്യം നിർവഹിക്കുക എന്നത്. പലപ്പോഴും സൌകര്യപ്രദമായ മറ്റ് മാർഗങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയാണ് കേരളത്തിൽ അഥവാ ഉണ്ടെങ്കിൽ തന്നെ തോന്നിയത് മുഴുവൻ എവിടേക്കോ കയറിപ്പോകുന്ന അവസ്ഥയായിരിക്കും അത്തരം ശൌച്യാലയങ്ങളിൽ ചെല്ലുന്നതോടെ അനുഭവപ്പെടുക. അങ്ങിനെയൊക്കെയാണെങ്കിലും ഹദീസിൽ വിവരിച്ചത് പോലെയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന എത്രയോ ആളുകളുണ്ട് അവരെ മാതൃകയാക്കേണ്ടതല്ലേ.

നിർത്താതെയുള്ള ഓട്ടത്തിനിടയിൽ ഒരു കാൽ പൊക്കി നായ മൂത്രമൊഴിക്കുന്നത് പോലെ വഴിവക്കിലും മറ്റും നിന്ന് മൂത്രമൊഴിക്കുന്ന കാശ്ച കേരളത്തിൽ അപൂർവ്വമല്ല. അത്തരക്കാരുടെ ശീലങ്ങൾ മാറ്റിയെടുക്കാൻ ഏറെ പ്രയാസമാണെങ്കിലും അവർക്കൊപ്പം നിൽകാതിരിക്കാൻ ഓരോരുത്തരും ശ്രമിയ്ക്കേണ്ടതാണ്. ജനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി പെരുമാറുന്ന ഇടങ്ങളിലും മറ്റും യാതൊരു ഔചിത്യവുമില്ലാതെ വിസർജ്ജനം നടത്തുന്ന പ്രവണത മറ്റുള്ളവരുടെ ശാപ വാക്കുകൾക്ക് പാത്രമാവുകയും രോഗം ക്ഷണിച്ച് വരുത്താൻ കാരണമാകയും ചെയ്യൂന്നു.

ശീലങ്ങളാണ് നമ്മെ ഭരിക്കുന്നത് ,അത് നല്ലതായാലും ചീത്തയായാലും ,നമ്മെ നാമാക്കുന്നത് നമ്മുടെ ശീലങ്ങളാണ്. നല്ല ശീലങ്ങൾ വളർത്താനും ചീ‍ത്ത ശീലങ്ങൾ ഒഴിക്കാനും ശീലിക്കേണ്ടത് നല്ല വ്യക്തിത്വത്തിന്റെ സൃഷ്ടിപ്പിന് ആവശ്യമാണ്. നല്ലത് ശീലിക്കാൻ നമുക്കേവർക്കും ജഗന്നിയന്താവ് അനുഗ്രഹം ചൊരിയട്ടെ.