മൊഴിമുത്തുകള്‍-31

''അരാധനയില്‍ മിതത്വം''

മൊഴിമുത്ത്‌ :

  • ഒരിക്കല്‍ നബി(സ) വീട്ടില്‍ വന്നപ്പോള്‍ എന്റെ അടുത്ത്‌ ഒരു സ്ത്രീയുണ്ടായിരുന്നു. ഇതാരാണെന്ന് അവിടുന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ധാരാളം നിസ്കരിക്കുന്നവളെന്ന് പേരു കേട്ട സ്ത്രിയാണിവര്‍. അപ്പോള്‍ നബി(സ) പറഞ്ഞു. നിങ്ങള്‍ അങ്ങിനെ ചെയ്യരുത്‌ കഴിയുന്നത്‌ മാത്രം ചെയ്യുക. നിത്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ മടി കാണിക്കുന്നത്‌ വരെ അല്ലാഹു (നിങ്ങള്‍ക്ക്‌ പ്രതിഫലം തരുന്ന കാര്യത്തിലും ) മടി കാണിക്കുകയില്ല. പതിവായി ചെയ്തുവരുന്ന അമലുകള്‍ (ആരാധനാ കര്‍മ്മങ്ങള്‍ ) ആണ് അല്ലാഹുവിനു കൂടുതലിഷ്ടം.' ( ആയിശ (റ) യില്‍ നിന്ന് നിവേദനം ; ബുഖരി (റ) 3/31, മുസ്‌ ലിം (റ) 785 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

  • അമിതമായി ആരാധനയില്‍ മുഴുകുന്നവന്‍ നാശത്തിലാണെന്ന് നബി(സ) മൂന്ന് തവണ ആവര്‍ത്തിച്ച്‌ പറഞ്ഞു. ( ഇബ്‌നു മസ്‌ ഊദ്‌ (റ) നിവേദനം ,മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ 2670 ചെയ്ത ഹദീസ്‌ )


    നബി (സ) പറഞ്ഞു. മത നിയമങ്ങള്‍ ലളിതമാണ്. മത നിയമങ്ങള്‍ കഠിനതരമാക്കാന്‍ മുതിരുന്നവരെ അത്‌ പരാജിതനാക്കും. അതിനാല്‍ സുഗമമാര്‍ഗം സ്വീകരിക്കുക (മധ്യ നിലപാടെടുക്കുക) അതില്‍ സന്തുഷ്ടരാവുക. പ്രഭാതത്തിലും പ്രദോഷത്തിലും രാത്രിയില്‍ അല്‍പസമയവും ആരാധനകളിലൂടെ അല്ലാഹുവിനോട്‌ സഹായമര്‍ത്ഥിക്കുക. ( അബൂ ഹു റൈ റ (റ) നിവേദനം ചെയ്ത, ബുഖാരി (റ) 3/30. മുസ്‌ ലിം (റ) 784 ആയി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌ :

മതപരമായ നിയമങ്ങളും ആചാര അനുഷ്ടാനങ്ങളുമെല്ലാം മനുഷ്യന്റെ ജിവിത യാത്രയെ സുഗമമാക്കാനാണു സഹായിക്കേണ്ടത്‌ അപ്രകാരമാണത്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതും എന്നാല്‍ ചിലര്‍ അതിനെ അനാവശ്യമായി കഠിനമാക്കുന്നു. ശാരിരികമായ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉപേക്ഷിക്കുകയും (സമൂഹത്തിനോ കുടുംബത്തിനോ ഉപകാരമില്ലാത്ത വിധം ) ചെയ്യുന്നു. ഇതിന്റെ ആവശ്യമില്ലെന്നും .ആരാധന കാര്യങ്ങളില്‍ മിതത്വം ആണു നല്ലതെന്നും ദിനേന ക്രമമായി മുടങ്ങാതെ ,മടി കൂടാതെ ചെയ്യുന്ന അമലുകളാണു സ്രഷ്ടാവ്‌ ഇഷ്ടപ്പെടുന്നതെന്നും ഹദീസ്‌ വ്യക്തമാക്കുന്നു. ഉറക്കം നഷ്ടപ്പെടുത്തിയും കുടുംബ കാര്യങ്ങള്‍ ഉപേക്ഷിച്ചുമെല്ലാം ആരാധനകളില്‍ മുഴുകുന്നതിനെ പ്രവാചകര്‍ നിശിതമായി ചൊദ്യം ചെയ്തത്‌ മറ്റു ഹദീസുകളിലും വിവരിക്കപ്പെട്ടിട്ടുണ്ട്‌. നബി(സ) അല്ലാഹുവിനോടെ ഏറ്റവും അടുത്ത ആളായിട്ടും നബി നോമ്പ്‌ അനുഷ്ടിക്കുകയും , മുറിക്കുകയും , നിസ്കര്‍ക്കുകയും , ഉറങ്ങുകയും , വൈവാഹിക ജീവിതം നയിക്കുകയും ചെയ്ത്‌ സാധാരണ മനുഷ്യന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പഠിപ്പിക്കുക ചെയ്തിട്ടുണ്ട്‌. അതില്‍ നിന്ന് വിഭിന്നമായി നാടും വീടും ഉപേക്ഷിച്ച്‌ മക്കളെയും ഭാര്യയെയും സംരക്ഷിക്കാതെ അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കതെ ചിലര്‍ ഇ സ്ലാമിക പ്രബോധനം ,ദ അ വത്ത്‌ എന്നൊക്കെ പറഞ്ഞ്‌ ഊരു ചുറ്റുന്നത്‌ കാണാം. സ്വന്തം നാശം ക്ഷണിച്ച്‌ വരുത്തുന്നതിനൊപ്പം ഇക്കൂട്ടര്‍ പല വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും അറിയാതെ നയിക്കപ്പെടുന്നതായും കേള്‍ ക്കുന്നു. കാരണം ഇത്തരം സംഘങ്ങളെ നയിക്കുന്നവര്‍ പണ്ഡിതന്മാരോ മറ്റു ഇസ്‌ ലാമിക സംഘടനകളോ ആയിരിക്കില്ല എന്നത്‌ തന്നെ. ഭൗതിക ലോകത്ത്‌ മനുഷ്യന്‍ എത്ര പുരോഗമിച്ചാലും അവന്റെ ഉള്ളിന്റെ ഉള്ളില്‍ സമാധാനത്തിനും ശാന്തിക്കും ആത്മീയതയ്ക്കുമുള്ള ദാഹം അങ്കുരിക്കുക തന്നെ ചെയ്യും. അല്ലാത്തവര്‍ വിരളം. അങ്ങിനെ ആത്മാവിന്റെ ദാഹമകറ്റാന്‍ അത്താണിയന്വാഷിക്കുന്നവരും , അജ്ഞത കൊണ്ട്‌ അറിവിന്റെ മേഖലകളില്‍ നിന്ന് അകന്ന് നിന്നവരും എല്ലാം ഇത്തരം തട്ടിക്കൂട്ട്‌ സംഘങ്ങളുടെ ചില പൊടിക്കൈകളില്‍ പെട്ട്‌ പോകുന്നു. കേരളത്തില്‍ തന്നെ ഇത്തരം സംഘങ്ങള്‍ ഇസ്ലാമിന്റെ പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. അവക്കൊന്നും തന്നെ ഇസ്ലാമിക പണ്ഡിത സംഘടനയുടെയോ മറ്റോ അംഗീകരമില്ലെന്നും മറിച്ച്‌ കാലാ കാലങ്ങളില്‍ അത്തരം തട്ടിപ്പുകളെ കുറിച്ച്‌ പൊതു ജനങ്ങള്‍ക്ക്‌ മുന്ന റിയിപ്പ്‌ നല്‍കുന്നു എന്നതാണു വസ്തുത.

ആരാധനകള്‍ ചെയ്യേണ്ടതില്ലെന്നോ , എപ്പോഴെങ്കിലും സൗകര്യത്തിനു ചെയ്താല്‍ മതിയെന്നോ , നമ്മുടെ സൗകര്യത്തിനു നിയമങ്ങള്‍ മാറ്റി മറിക്കമെന്നോ, സ്വാതികമായ ആത്മീയത പാടില്ലെന്നോ അല്ല ഇവിടെ വായിക്കപ്പെടേണ്ടത്‌. സാധാരണക്കാരായ ആളുകള്‍ സ്വന്തം ജീവിതത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തികൊണ്ടുള്ള ആരാധനകളില്‍ മുഴുകേണ്ടതില്ലെന്നും ചെയ്യുന്ന കര്‍മ്മങ്ങള്‍ മുടങ്ങാതെ ,അത്മാര്‍ത്ഥമായി മടി കൂടാതെ ചെയ്യുന്നതിലാണു പുണ്യം എന്നതാണിവിടെ രത്നചുരുക്കം. ജീവിതം മുഴുവന്‍ സ്രഷ്ടാവിന്റെ സ്മരണയില്‍ ജീവിച്ച്‌ തീര്‍ത്ത , തന്റെ സാന്നിദ്ധ്യം ഒന്ന് കൊണ്ട്‌ മാത്രം സമൂഹത്തിനും സഹയാത്രികര്‍ക്കും വെളിച്ചം പകര്‍ന്ന വഴിവിളക്കുകളായ മാഹാ രഥന്മാര്‍ ..അവരെ നമുക്ക്‌ സ്മരിക്കാം.

***എല്ലാവര്‍ക്കും റിപ്പബ്ലിക്‌ ദിനാശംസകള്‍***

‍മൊഴിമുത്തുകള്‍-30

ഉത്തമ പുരുഷന്‍

മൊഴിമുത്ത്‌:

‍"തന്റെ ഭാര്യയ്ക്ക്‌ ഗുണവാനായി നിലകൊള്ളുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍. ഞാന്‍ എന്റെ ഭാര്യയ്ക്ക്‌ ഗുണം ചെയ്യുന്ന ഉത്തമനാണ്. മാന്യന്‍ മാത്രമേ സ്ത്രീകളെ മാനിക്കുകയുള്ളൂ. നിന്ദ്യന്‍ മാത്രമേ സ്ത്രീകളെ നിന്ദിക്കുകയുള്ളൂ"
( അലി(റ) വില്‍ നിന്ന് നിവേദനം ; ഇബ്നു അസ്‌ കര്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം :


നാം നമ്മുടെ ഇണയുമായി(ഭാര്യയുമായി ) സന്തോഷത്തോടെ കഴിയണം. അവരെ സന്തോഷിപ്പിച്ച്‌ അവരുടെ പ്രേമവും സ്നേഹവും കരസ്ഥമാക്കണം. നബി(സ) അങ്ങിനെ ചെയ്യുന്നവരും അത്‌ മാന്യരും ഉത്തമരുമായ പുരുഷന്മാരും അങ്ങിനെ ചെയ്യുന്നവരുമാണെന്നും പറഞ്ഞിരിക്കുന്നു. അതിനാല്‍ ഇത്‌ ഒരു മഹല്‍ ഗുണവും ആവശ്യവുമാണ്. സ്ത്രീകളെ മാനിക്കുന്നത്‌ മാന്യതയും നിന്ദിക്കുന്നത്‌ മാനയ്തക്ക്‌ നിരക്കാത്തതുമാണെന്ന് മേല്‍ ഹദീസ്‌ വ്യക്തമാക്കുന്നു.

കുറിപ്പ്‌ :

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണെന്നും. ഇണകള്‍ പരസ്പരം വസ്ത്രങ്ങളെന്ന പോലെ ചൂടും തണുപ്പുമേകി സ്നേഹവും സ്വാന്തനവും നല്‍കി ജീവിക്കേണ്ടവരാണെന്നും മഹത്‌ വചനങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പരസ്പരം ബഹുമാനത്തോടെയും വിശ്വസ്തതയോടെയും കഴിയേണ്ടത്‌ ദാമ്പത്യജീവിത വിജയത്തിനു അത്യന്താപേക്ഷിതമാണ്. താന്‍ പോരിമയും അഹന്തയും രണ്ട്‌ പേര്‍ക്കും നന്നല്ല. ഭാര്യയെ മാനിച്ചാല്‍, അവള്‍ക്ക്‌ സ്നേഹം നല്‍കിയാല്‍ തന്റെ അഭിമാനത്തിനു കുറവാണെന്ന് കരുതുന്ന വിവരക്കേടിന്റെ വിവരമുള്ളവര്‍ നിരവധിയാണ്. അവര്‍ സ്വന്തം ജീവിതം നിരര്‍ത്ഥകമാക്കുന്നതില്‍ വലിയ പങ്ക്‌ വഹിക്കുന്നു. സാധാരണ നിലക്ക്‌ തന്റെ ഭര്‍ത്താവില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണനയും സ്നേഹവു ലഭിക്കുന്ന സ്ത്രീകള്‍ മറ്റ്‌ വഴിയില്‍ സഞ്ചരിക്കുന്നതിനെ സ്വപ്നേ പോലും ചിന്തിക്കുകയില്ല. സഹനവും ക്ഷമയും വാത്സല്യവും കാരുണ്യവുമെല്ലാം കനിഞ്ഞ്‌ നല്‍കിയിട്ടുള്ളത്‌ സ്ത്രീകള്‍ക്കാണെങ്കിലും തനിക്ക്‌ എപ്പോഴും താങ്ങും തണലുമാവേണ്ട തന്റെ തുണയില്‍ നിന്ന് സ്നേഹപൂര്‍വ്വമുള്ള ഒരു വാക്കോ നോക്കോ കിട്ടാതെയാവുമ്പോള്‍ ചുരുക്കം ചിലരെങ്കിലും വഴിവിട്ട ജീവിതത്തിലേക്കും പരുഷമായ പെരുമാറ്റങ്ങളിലേക്കും തിരിയുന്നതില്‍ അത്ഭുതപ്പെടാനില്ല.

പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള ഒരു കാര്യം കൂടി. പലരും വീടിനു പുറത്ത്‌ വളരെ മാന്യരായിരിക്കും അന്യരോടും (അന്യ സ്ത്രീകളോടും ! ) മറ്റു സുഹൃത്തുക്കളോടുമെല്ലാം വളരെ നല്ല പെരുമാറ്റം. അവര്‍ക്കിടയില്‍ തമാശക്കാരന്‍, സത്ഗുണ സമ്പന്നന്‍. നിര്‍ഭാഗ്യവശാല്‍ വീട്ടുപടിക്കല്‍ എത്തുന്നതോടെ ആട്ടിന്‍കുട്ടിയുടെ മുഖംമൂടി മാറ്റി ചെന്നായുടെ ശൗര്യം എടുത്തണിയുന്നു. മക്കളോടും ഭാര്യയോടും കടിച്ചു കീറാന്‍ നില്‍ക്കുന്ന സിംഹമായി മാറുന്നു. അതാണു പുരുഷത്വം എന്ന വിവരക്കേട്‌ തലയില്‍ കയറ്റിവെച്ച ഈ വിഭാഗം ഏറെയുണ്ട്‌ നമുക്കിടയില്‍!. അവര്‍ മാറേണ്ടിയിരിക്കുന്നു. ഒരു വിരോധാഭാസം എന്തെന്നാല്‍, മുകളില്‍ വിവരിച്ച മഹത്‌വചനങ്ങള്‍ ജനങ്ങളോടെ ഉപദേശിച്ച്‌ കൊടുക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നതാണ് .

ഒരു സമൂഹത്തിന്റെ പുരോഗതി
നല്ല സമൂഹസൃഷ്ടിക്ക്‌ വേണ്ട നല്ല കുടുംബങ്ങളിലൂടെയാണല്ലോ അതിനു നല്ല വ്യക്തികള്‍ ഉത്തമ സ്ത്രീയും ഉത്തമ പുരുഷനും ഉണ്ടാവേണ്ടിയിരിക്കുന്നു. പരസ്പരം സ്നേഹിക്കുകയും മാനിക്കുകയും തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റുകയും ചെയ്യുന്നവരായി കഴിയാന്‍ ജഗന്നിയന്താവ്‌ നമുക്കേവര്‍ക്കും അനുഗ്രഹം ചൊരിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ

മൊഴിമുത്തുകള്‍-29

ഉത്തമ സ്ത്രീ
മൊഴിമുത്ത്‌:

  • ''തന്റെ ഗോപ്യസ്ഥാനത്തെ ശ്രദ്ധയോടെ സൂക്ഷിക്കുന്ന പാതിവ്രത്യമുള്ളവളും തന്റെ ഭര്‍ത്താവിനെ കൂടുതല്‍ പ്രേമിക്കുന്നവളുമായ സ്ത്രീയാണ് നിങ്ങളില്‍ ഉത്തമ സ്ത്രീ''
    ( അനസ്‌ (റ) ല്‍ നിന്ന് നിവേദനം , ദ്ദാഇമി (റ) റിപ്പോര്‍ട്ട്‌ ചെയ്ത്‌ ഹദീസ്‌ )

വിവരണം:

അന്യ പുരുഷന്മാരെ കുറിച്ച്‌ യാതൊരു (അരുതാത്ത) ചിന്തയും കൂടാതെ തന്റെ ഭര്‍ത്താവിന്നുമാത്രം തന്റെ ഗോപ്യസ്ഥാനം / ശരീരം ഉപയോഗപ്പെടുത്തി ജീവിതം നയിക്കുന്ന സ്തീകള്‍ക്കാണ് 'പതിവ്രത' എന്ന് പറയുന്നത്‌. അന്യ പുരുഷനെ ആഗ്രഹിക്കാതെ തന്റെ ഭര്‍ത്താവിനെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നവള്‍ക്ക്‌ 'ഗലിമത്‌' എന്ന് പറയുന്നു. പതിവ്രതയായ, ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിക്കുന്ന (ഗലിമത്‌ ) വളുമായ സ്ത്രീകളാണ് ഏറ്റവും ഉത്തമയായത്‌.

കുറിപ്പ്‌:

അല്ലാഹു സ്ത്രീകള്‍ക്ക്‌ പ്രത്യേകമായി കനിഞ്ഞരുളിയ ഗുണങ്ങളില്‍ പെട്ട ഒന്നാണ് ലജ്ജയും വാത്സല്യവും. പരസ്പരമുള്ള കരുണയെന്ന വികാരവും, പരസ്പര സ്നേഹവും സാഹോദര്യവും എന്ന മഹത്തായ വികാരവുമെല്ലാം ഭൂമുഖത്ത്‌ നിന്ന് അല്‍പാല്‍പമായി ഉയര്‍ത്തപ്പെടുന്ന അവസാനകാലഘട്ടത്തില്‍ ലജ്ജയും വാത്സല്യവും കൂടി നഷ്ടമാവുകയാണോ എന്ന് സന്ദേഹിക്കേണ്ട അവസ്ഥയിലാണു ആധുനിക മഹിളകളുടെ ജീവിത ശൈലിയും അഴിഞ്ഞാട്ടങ്ങളുമെല്ലാം സൂചിപ്പിക്കുന്നത്‌. തന്റെ സുഖത്തിനു വേണ്ടി സ്വന്തം മക്കളെ വലിച്ചെറിയാനും വേണ്ടി വന്നാല്‍ കൊലപ്പെടുത്താനും വരെ അമ്മമാര്‍ (?) മടിക്കാത്ത കാലത്ത്‌ വാത്സല്യം വെറും കാമ വികാരങ്ങള്‍ക്ക്‌ വഴിമാറുകയല്ലേ ചെയ്യുന്നത്‌ ! അത്‌ പോലെ തന്നെ വിശ്വാസ വഞ്ചന ചെയ്യുന്ന സ്തീകളുടെ എണ്ണവും സമൂഹത്തില്‍ പെരുകി കൊണ്ടിരിക്കുന്നു. (പുരുഷന്മാരുടെ കാര്യം പണ്ടേ തഥൈവ !) സ്തീകള്‍ ഇങ്ങിനെ വഴി പിഴച്ച്‌ പോകാന്‍ കാരണക്കാര്‍ അവരുടെ രക്ഷകരാവേണ്ട പുരുഷന്മാര്‍ കൂടിയാണെന്ന വസ്ഥുത വിസ്മരിക്കാനാവില്ല. എങ്കിലും ഏത്‌ പരിതസ്ഥിതിയിലും തന്റെ പാതിവ്രത്യം സൂക്ഷികുന്ന, തന്റെ ഭര്‍ത്താവിനെയും മക്കളെയും അതിരറ്റ്‌ സ്നേഹിക്കുന്ന അതില്‍ ജീവിതത്തിന്റെ എല്ലാ സന്തോഷവും സായൂജ്യവും കണ്ടെത്തുന്ന ഉത്തമകളായ സ്തീകള്‍ ഏറെയാണ്.


സഹചര്യങ്ങള്‍ മനുഷ്യനെ തെറ്റിലേക്ക്‌ നയിക്കാന്‍ ഇടവരുത്തുന്നു. തിന്മകള്‍‍ ലഘൂകരിക്കപ്പെടുകയും ഒരുവേള മഹത്വവത്‌കരിക്കപ്പെടുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍ ശരിയായ പാതകളില്‍ ചരിക്കുന്നതിനേക്കാള്‍ എളുപ്പവും സൗകര്യവും തെറ്റില്‍ മുഴുകി സുഖിക്കുന്നതിനാണെന്ന ധാരണ സ്തീയെയും പുരുഷനെയും ഒരു പോലെ പിടികൂടിയിരിക്കുകയയാണ്. അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ പലപ്പോഴും അരുതായ്മകളുടെ ബന്ധങ്ങളിലേക്ക്‌ നയിക്കുകയും അത്‌വഴി കുടുംബ ബന്ധങ്ങളും സ്വജിവനും വരെ ബലികഴിക്കപ്പെടുന്ന സംഭവങ്ങള്‍ നമുക്ക്‌ മുന്നില്‍ ദിനേനയെന്നോണം കേള്‍ക്കുമ്പോഴും കാണുമ്പോഴും പക്ഷെ പാഠമുള്‍കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണു ദുഖ കരം. സാധാരണ ജീവിതത്തിന്റെ താളപ്പിഴകളില്‍ വലിയ ഒരു പങ്കാണ" ഇന്ന് ദ്ര്യശ്യമാധ്യമങ്ങള്‍ വഹിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവിഹിത ബന്ധങ്ങളുടെ ഹരം പിടിപ്പിക്കുന്ന കെട്ടുകഥകളും , നഗ്‌നത വിറ്റു കാശാക്കുന്ന പരിപാടികളും , ബന്ധങ്ങളുടെ മാന്യതക്ക്‌ കടക്കല്‍ കത്തി വെക്കുന്ന റിയാലിറ്റി ഷോകളും മറ്റും മറ്റുമായി ഒരു ജനതയെ, അവരുടേ ക്രിയാത്മകതയെ മയക്കിക്കിടത്തി ജീവിതം എന്നാല്‍ ഏത്‌ വിധേനയും സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന വികലമായ ചിന്തകളിലേക്ക്‌ നയിക്കുന്ന വിഡ്ഢിപ്പെട്ടികള്‍ കേരളീയ ജീവിതത്തില്‍, നമ്മുടെ പവിത്രായ കരുതിയിരുന്ന ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീഴ്‌ത്തിയിരിക്കുന്നു. !

മുന്‍ കാലങ്ങളില്‍ ഒരു സ്ത്രീ ഏറ്റവും വിലമതിക്കപ്പെട്ടതായി കാത്തു സൂക്ഷിച്ചിരുന്ന പാതിവ്രത്യം ഇന്ന് അപരനെ അപമാനിക്കാനുള്ള ഒരു ആയുധമായി പോലും ഉപയോഗിക്കാന്‍ ലജ്ജയില്ലാത്ത സ്ത്രീകള്‍ കൂടികൊണ്ടിരിക്കുന്നു. വിവാഹതേര ബന്ധവും, വിവാഹപൂര്‍വ്വ ബന്ദങ്ങളുമെല്ലാം ഒരു ആവശ്യമെന്ന നിലക്ക്‌ ചാനല്‍ ചര്‍ച്ചകള്‍ നടത്താന്‍ വരെ നാണമില്ലാത്ത ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ പിന്നെ പാതിവ്രത്യം എന്നത്‌ സ്ത്രീക്കോ പുരുഷനോ ഒരു കടങ്കഥ പോലെ തോന്നുന്നതില്‍ അത്ഭുതമില്ല. വഴിവിട്ട ബന്ധങ്ങളാവാം പക്ഷെ സുരക്ഷ നോക്കിയാല്‍ മതിയെന്ന് മാത്രം. അതാണല്ലോ ആധുനികര്‍ നല്‍കുന്ന ഉപദേശം


പരസ്‌പര വിശ്വാസങ്ങളില്‍ വിള്ളലുകള്‍ വീഴതെ, പരസ്പരം വിശ്വാസ വഞ്ചന കാട്ടാതെ, പവിത്രമായ ആത്മബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാനും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ദൈവീക അനുഗ്രഹം നില നിര്‍ത്താനും എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കഴിയട്ടെ. അതിലൂടെ പരസ്പര വിശ്വാസവും സ്നേഹവും സൗഹാര്‍ദ്ദവുമുള്ള ഒരു കുടുംബവും ആ കുടുംബങ്ങളുടെ സമൂഹവും പിറക്കട്ടെ.